ലണ്ടനിലെ പഠനം ഉപേക്ഷിച്ചത് വംശീയത കാരണം: തുറന്നുപറഞ്ഞ് സാനിയ അയ്യപ്പൻ

കൊച്ചി: വിദേശത്ത് പഠിക്കാന്‍ പോയി പൂര്‍ത്തിയാകാതെ തിരിച്ചുവരേണ്ട സാഹചര്യം എങ്ങനെയുണ്ടായി എന്ന് വിവരിച്ച് നടി സാനിയ അയ്യപ്പന്‍. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്. 2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്. തന്‍റെ സ്വന്തം താല്‍പ്പര്യ പ്രകാരമാണ് വിദേശത്ത് പഠിക്കാന്‍ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാന്‍ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു.

ലോണെടുത്ത് വിദേശത്ത് പോകുന്ന കുട്ടികള്‍ അവിടെ അസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പാര്‍ട്ട് ടൈം ജോബ് അല്ലെങ്കില്‍ അസൈമെന്‍റുകള്‍. ലണ്ടനില്‍ പഠിക്കുന്നു എന്നതിനപ്പുറം എല്ലാം പ്രയാസമാണ്. എന്‍റെ ക്ലാസില്‍ എല്ലാം ബ്രിട്ടീഷ് ടീനേജേര്‍സ് ആയിരുന്നു. അവര്‍ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരെ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം ഞാന്‍ അമ്മയെ വിളിച്ച് കരഞ്ഞു.

പിന്നീട് നാട്ടില്‍ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്തവന്നു. തിരിച്ചുവന്നു. യൂണിവേഴ്സിറ്റി മുഴുവന്‍ പണവും തിരിച്ചുതന്നുവെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറയുന്നു.