ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ കശ്മീരിൽനിന്ന് പഞ്ചാബ് വരെ ഓടി; ഒഴിവായത് വൻ ദുരന്തം

ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ ഉത്തരേന്ത്യയിൽ ട്രെയിൻ ഓടിയത് 80 കിലോമീറ്ററോളം. കത്വാ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയാണ് ലോക്കോ പൈലറ്റില്ലാതെ കശ്മീരിൽ നിന്ന് പഞ്ചാബ് വരെ അതീവ വേഗത്തില്‍ ഒറ്റക്ക് ഓടിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു.

എഴുപത് കിലോമീറ്റർ ദൂരയുള്ള പഞ്ചാബിലെ ഊഞ്ചി ബസ്സി എന്ന സ്ഥലത്ത് വച്ചാണ് ചരക്ക് ട്രെയിന്‍ നിർത്താനായത്. മണിക്കൂറില്‍ എണ്‍പതില്‍ അധികം കിലോ മീറ്റർ വേഗം ട്രെയിനിനുണ്ടായിരുന്നു. വിവരം ലഭിച്ച സാഹചര്യത്തില്‍ ട്രെയിൻ നിര്‍ത്താൻ റിക്കവറി എഞ്ചിൻ അയച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ചായ കുടിക്കാൻ പുറത്തിറങ്ങിയ ലോക്കോ പൈലറ്റ് ബ്രെയ്ക്ക് ഉപയോഗിക്കാത്താണ് ട്രെയിന്‍ തനിയെ ഓടാൻ കാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.