ആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ആൾക്കൂട്ട മർദനം. പത്തൊൻപതുകാരൻ ചിറ്റൂർ സ്വദേശി ഷിജുവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അഗളി പോലീസിൽ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ആ രോപണം.
വാഹനത്തിന് മുമ്പിലേക്ക് എടുത്ത് ചാടിയെന്ന കാരണം പറഞ്ഞായിരുന്നു മർദനം. ഡ്രൈവറും ക്ലീനറും ചേർന്നാണ് മർദിച്ചതെന്ന് ഷിജു പറഞ്ഞു. പരിക്കേറ്റ ഷിജുവിനെ കോട്ടത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസമായിട്ടും സംഭവത്തിൽ പോലീസ് ഇടപെട്ടിരുന്നില്ല. വാർത്ത ആയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് വിവരം.

അഗളി ചിറ്റൂർ കട്ടേക്കാട് ഈ മാസം 24-ന് ഉച്ചയോടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിന് മുമ്പിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്. എന്നാൽ മനഃപൂർവം വാഹനത്തിന് മുമ്പിലേക്ക് ചാടിയെന്നാരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഷിജു പറഞ്ഞു.

അടിപിടിയായതോടെ ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകർന്നതായാണ് ആരോപണം. ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കനത്ത മഴയത്താണ് കെട്ടിയിട്ടതെന്ന് ഷിജു പറയുന്നു. തുടർന്ന് ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.