കൊല്ലം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂർ വലിയ മഠം വീട്ടിൽ സുരേഷിന്റെ മകൻ സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.

ഞായറാഴ്ച വൈകിട്ട് എഴംഗസംഘം കടവിൽ കുളിക്കാനിറങ്ങിയിരുന്നു. നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുക്കുമ്പോൾ സുജിന് ജീവനുണ്ടായിരുന്നു. എന്നാൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബന്ധുകൂടിയായ സുജിന്റെ വീട്ടിൽ വിരുന്നെത്തിയതാണ് നിഖിൽ. കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങവേ നിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് പോയി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സുജിൻ അപകടത്തിൽപ്പെടുന്നത്. നല്ല ഒഴുക്കുള്ള പ്രദേശത്താണ് കുളിക്കടവ്. വെള്ളത്തിലേക്ക് മുങ്ങിപ്പോയ വരെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.