വിജയ്​യുടെ ഡ്രൈവറുടെ മകന്‍ ഇനി എംഎല്‍എ

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുഗമ്പാക്കം നിയോജകമണ്ഡലത്തിൽ നിന്ന് ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎയായ എഎംവി പ്രഭാകര രാജയെ 27,086 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത് വിജയ്‌യുടെ ഡ്രൈവറുടെ മകൻ ആർ ശബരിനാഥൻ. വിജയ് സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ വാഗ്ദാനം ചെയ്തതുപോലെ തന്നെ തികച്ചും സാധാരണക്കാരായ ജനപ്രതിനിധികളെയാണ് തമിഴക വെട്രി കഴകം തമിഴ്നാട് നിയമസഭയിലേക്ക് അയക്കുന്നത്. അതിൽ ഓട്ടോ ഡ്രൈവറും ലോറി ഡ്രൈവറും ഭിന്നശേഷിക്കാരനും ഉൾപ്പെടെയുള്ളവർ ഉണ്ട്. അതിൽ ഒരാളാണ് വിജയ്‌യുടെ മുൻ ഡ്രൈവറും നിലവിലെ പിഎയുമായ രാജേന്ദ്രന്റെ മകനുമായ ആർ ശബരിനാഥൻ. ഏറെക്കാലമായി വിജയ്‌യുടെ ഡ്രൈവറായിരുന്ന രാജേന്ദ്രനെ അടുത്തിടെയാണ് പിഎ ആയി നിയമിച്ചത്.

ആദ്യചിത്രം മുതൽ വിജയ്‌ക്കൊപ്പമുള്ള സഹായിയാണ് രാജേന്ദ്രൻ. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ വിരുഗമ്പാക്കം ഭാരവാഹിയായിരുന്നു ശബരിനാഥൻ. കഴിഞ്ഞ വർഷം ടിവികെ ജില്ലാ സെക്രട്ടറിയായി ശബരിയെ നിയമിച്ചിരുന്നു. ടി വി കെയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ ശബരിനാഥൻ പൊട്ടിക്കരയുകയും വിജയ് ആശ്വസിപ്പിക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ അഭിനയം തുടങ്ങുന്ന സമയം മുതൽ ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനുള്ള സമ്മാനമായിരുന്നു ഈ പ്രഖ്യാപനം.

ഒരു ഡ്രൈവറായ തന്റെ മകനെ പഠിപ്പിച്ച് വലിയ എഞ്ചിനീയറാക്കണമെന്നായിരുന്നു എല്ലാ രക്ഷിതാക്കളെയും പോലെ രാജേന്ദ്രന്റെയും ആഗ്രഹം. എന്നാല്‍ വിജയ്​യെ നേരിട്ട് സമീപിച്ച ശബരിനാഥന്‍ ടിവികെയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തുറന്നുപറയുകയായിരുന്നു. ഒടുവില്‍ വിജയ് നേരിട്ട് രാജേന്ദ്രനോട് സംസാരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകനാകാനുള്ള ശബരിനാഥന്‍റെആഗ്രഹം സാധിച്ചത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടേതടക്കം എല്ലാ കോട്ടകളും തകർത്തടിച്ചുകൊണ്ടായിരുന്നു ടി വി കെ വമ്പൻ വിജയം കൈവരിച്ചത്. അട്ടിമറി വിജയം നേടിയ തമിഴ്നാട്ടിൽ, സർക്കാർ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് ടി വി കെ. വിജയ്‌യുടെ സത്യപ്രതിജ്ഞ ഏഴിനെന്നാണ് സൂചന. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്നാണ് വിവരം.