ലൈഫ് മിഷന്‍ വീടിന്റെ മൂന്നാം ഗഡുവിന് കൈക്കൂലി; വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി.തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പ്പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

ഗുണഭോക്താവായ വ്യക്തിയില്‍ നിന്നും മൂന്നാം ഗഡു പണം അനുവദിക്കുന്നതിനായി സന്ദീപ് കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കുന്ന കാര്യം വിജിലന്‍സിനെ പരാതിക്കാരന്‍ അറിയിച്ചു. പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍- രണ്ട് ഡിവൈഎസ്പി ദിലീപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 2016-17 കാലയളവുകളില്‍ കൊല്ലത്തു നിന്നും സമാന കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു.