പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കോഴിക്കോട് പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജജോസഫിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

കലക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്

കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത്‌ ഓഫീസിൽ കത്തു നൽകിയിരുന്നു.