തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.

തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.


ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ബിജെപി കേരളത്തിൽ അധികാരത്തിലെത്താൻ നടത്തുന്ന ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നൽകിയത്. തുടർന്ന് ദേഹത്തു കൈവെക്കുകയും ചെയ്യുകയായിരുന്നു.























