വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

വയനാട്: ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചത്. നേരത്തേ നിപ ബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് പിടികൂടിയ 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയിരുന്നു. വവ്വാല്‍ സാന്നിദ്ധ്യമുള്ള മേഖലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് വയനാട്ടിലും വൈറസ് സാന്നിദ്ധ്യം. രോഗലക്ഷണമുള്ളവരെ പരിചരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയതായും മുന്നൊരുക്കങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നതായും ഡി എം ഒ അറിയിച്ചു.

ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും നിലവിലില്ല. ആരോഗ്യവകുപ്പ് പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിപ രോഗബാധയുണ്ടായ കോഴിക്കോടില്‍ ഇന്‍ക്യുബേഷന്‍ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. വയനാട്ടിലും ഇതേ രീതി സ്വീകരിക്കും. വവ്വാല്‍ സാന്നിദ്ധ്യം കൂടുതലുള്ള മാനന്തവാടി പഴശ്ശിപാര്‍ക്കിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ വന്നേക്കും. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടലിലൂടെയും കോഴിക്കോട് രോഗ ബാധ പിടിച്ചു നിര്‍ത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.