ഇടുക്കി: അണക്കരയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. അണക്കര സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജിത്തിനെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരന്റെ അമ്മയും സുഹൃത്തുക്കളായത്. ഇടക്കിടെ ഇവരുടെ വീട്ടിൽ അജിത്ത് എത്താൻ തുടങ്ങിയതോടെ പതിനാറുകാരൻ ഇത് പലതവണ ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറഞ്ഞു വീട്ടിലെത്തിയ അജിത് കുട്ടിയെ മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് അജിത് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അജിതിനെ കസ്റ്റഡിയിൽ എടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

























