ആദ്യം മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ചു; കോഴിക്കോട് സ്‌കൂളുകള്‍ക്ക് അവധി തുടരും

കോഴിക്കോട്: കോഴിക്കോട് ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു. ഇയാളെ ചികിത്സിച്ച ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ആറു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്.

ഇന്നലെ നിപ പരിശോധനയക്കയച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറിക്കിയിട്ടുണ്ട്. നിപ സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേരാണ് ഉള്ളത്. ഇതില്‍ 327 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആദ്യം മരിച്ച വ്യക്തിയുമായി മറ്റ് ജില്ലകളിലുള്ളവര്‍ക്കും സമ്പര്‍ക്കം ഉണ്ട്. മലപ്പുറം(22), കണ്ണൂര്‍(3), തൃശൂര്‍(3), വയനാട്(1) എന്നീ ജില്ലികളിലായി 29 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടും.

ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും ഉണ്ടാവുക എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒരാഴ്ച അവധി നല്‍കിയിരിക്കുന്നത്.