നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി തള്ളി; 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരിലെ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈകോടതി. ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴയും ചുമത്തി. അനിമല്‍ ആന്‍ഡ് നേചര്‍ എതിക്‌സ് കമ്യൂണിറ്റി ആണ് ഹര്‍ജി നല്‍കിയത്.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഡിസംബര്‍ 10 ലെ ഉത്തരവെന്ന് ആരോപിച്ചാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കില്‍ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്.

കഴിഞ്ഞദിവസം കടുവയ്ക്ക് വേണ്ടി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയിരുന്നു. മോര്‍ചറിയില്‍ നിന്നും പ്രജിഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇവര്‍ തയാറായതുമില്ല. ഇതോടെയാണ് കടുവയെ പിടികൂടാനുള്ള ഉത്തരവിറങ്ങിയത്.