വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയില്‍ പിഴവ്, വൃഷണം നീക്കി; പരാതിയുമായി യുവാവ്

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ഹെര്‍ണിയ ശസ്ത്രക്രിയയിലുണ്ടായ പിഴവുമൂലം വൃഷണം നീക്കംചെയ്യേണ്ടിവന്നതായി പരാതി. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ തോണിച്ചാല്‍ നല്ലറോഡ് വീട്ടില്‍ എന്‍.എസ്. ഗിരീഷാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതിനല്‍കിയത്.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കാണ് ഗിരീഷ്. സെപ്റ്റംബര്‍ 13-നാണ് മെഡിക്കല്‍ കോളേജില്‍ ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയക്ക് വിധേയനായത്. ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയക്കുശേഷം വേദനയും മൂത്രതടസ്സവും ഉണ്ടായെന്നും വൃഷണത്തിന് നീരുവെച്ചതായും ഗിരീഷ് നല്‍കിയ പരാതിയിലുണ്ട്. വിവരമറിയിച്ചെങ്കിലും ഡോക്ടറെത്തി പരിശോധിച്ചില്ല. 20-ന് തുന്നെടുക്കാന്‍ എത്തിയപ്പോള്‍ ഇടതുവൃഷണത്തിലെ വലുപ്പംകണ്ട മറ്റൊരു ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദേശിക്കുകയായിരുന്നു.

സ്‌കാനിങ് റിപ്പോര്‍ട്ട് ശസ്ത്രക്രിയചെയ്ത ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വൃഷണത്തിലെ നീരുകുറയാനുള്ള മരുന്ന് നിര്‍ദേശിച്ച് പറഞ്ഞുവിടുകയായിരുന്നു. ഇതിനുശേഷം 22-ന് സ്വകാര്യ ആശുപത്രിയില്‍നിന്നാണ് വൃഷണം നീക്കംചെയ്തത്.

ആശുപത്രിയിലെ മറ്റുഡോക്ടര്‍മാരും നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാരും ചികിത്സാരേഖ തിരുത്തിയതായും ഗിരീഷ് പരാതിപ്പെട്ടു. പരാതി ലഭിച്ചതായും അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു.