സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരളബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മീഷണർക്കും കോടതി നോട്ടീസ് അയച്ചു.

ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ നിയമത്തിൽ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹർജിയിലെ വാദം. ഈ വർഷം ഫെബ്രുവരി 28ന് മുൻപ് സ്വകാര്യ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവ്.