ജൗൻപുർ: ഉത്തർപ്രദേശിൽ 75-കാരൻ വിവാഹത്തിൻ്റെ പിറ്റേന്ന് രാവിലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജൗൻപുർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലെ കർഷകനായ സംഗ്രുറാം ആണ് മരിച്ചത്. ഒരു വർഷം മുൻപ് ആദ്യ ഭാര്യ മരിച്ച ഇയാൾ അതിനുശേഷം തനിച്ചാണ് താമസിച്ചിരുന്നത്. വീണ്ടും വിവാഹം കഴിക്കുന്നതിൽ നിന്ന് കുടുംബം അദ്ദേഹത്തെ വിലക്കിയിരുന്നെങ്കിലും തീരുമാനവുമായി സംഗ്രുറാം മുന്നോട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

സെപ്റ്റംബർ 29 നായിരുന്നു ജലാൽപുർ സ്വദേശിനിയായ 35 കാരി മൻഭവതിയെ സംഗ്രുറാം വിവാഹം ചെയ്തത്. ഇരുവരും കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും പിന്നീട് അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് പരമ്പരാഗത രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുകയും ചെയ്തു.


എന്നാൽ, പിറ്റേന്ന് രാവിലെയായപ്പോഴേക്കും സംഗ്രുറാമിൻ്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ അപ്രതീക്ഷിത മരണം ഗ്രാമത്തിൽ പലതരം അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ഡൽഹിയിൽ നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷം മാത്രമേ സംസ്കാര ചടങ്ങുകൾ നടത്തുകയുള്ളൂവെന്നാണ് വിവരം.























