തൃശ്ശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പോട്ട പാലസ് ആശുപത്രിക്കെതിരെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പാലസ് ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ വെന്റിലേറ്റർ സൗകര്യമുള്ള ആംബലൻസിൽ തൃശ്ശൂരിലേക്ക് റഫർ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി പ്രതികരിച്ചു.