തിരുവനന്തപുരം: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധമാണെന്നും സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്.

സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂളിൽ സ്കൂളിൽ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് ചോദ്യം ചെയ്തു പിടിഎ പ്രസിഡന്‍റ് നൽകിയ ഹർജിയിൽ ആണ് നിർദ്ദേശം. വാട്ടർ ടാങ്ക് നിർമ്മാണം പിന്നീട് ഉപേക്ഷിച്ചതിനാൽ ഹർജി തീർപ്പാക്കി.

























