മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാരെന്ന് വിവരം: ഒന്ന് സുരേഷ് ഗോപി

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ കേരളത്തിൽ നിന്ന് രണ്ട് പേര്‍ കേന്ദ്രമന്ത്രിമാരാകുമെന്ന് സൂചന. തൃശ്ശൂരിൽ നിന്ന് ജയിച്ച സുരേഷ് ഗോപി ആദ്യം വിമുഖത കാട്ടിയെങ്കിലും മോദി നേരിട്ട് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്ന് വ്യക്തമാക്കി. എന്നാൽ രണ്ടാമത് ആരെയാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്ത് മത്സരിച്ച മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലിൽ മത്സരിച്ച മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരൻ, ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ തുടങ്ങി നിരവധി പേര്‍ക്ക് ഈ മന്ത്രിസ്ഥാനത്തേക്ക് പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നലെ തന്നെ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം ശോഭ സുരേന്ദ്രൻ ദില്ലിയിലേക്ക് പോയിരുന്നു.

നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചു. കുടുംബസമേതമാണ് അദ്ദേഹം ദില്ലിയിലേക്ക് പോയത്. യാത്ര പുറപ്പെടും മുൻപ് തന്നെ താൻ കേന്ദ്രമന്ത്രിയാകുമെന്ന സ്ഥിരീകരണം സുരേഷ് ഗോപി നൽകി. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോൺ വഴി സംസാരിച്ച ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്.