കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച ഇസിഐആർ റജിസ്റ്റർ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകും.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ കേസിൽ നിർമാതാക്കൾ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.


സിനിമ മേഖലയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി നേരത്തേതന്നെ നിർമാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്. സിനിമ വൻ വിജയം നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നു. സിറാജ് ഹമീദിന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കേസെടുത്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയിലാണ്.























