ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി; എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തികാട്ടി ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി.

രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനിടെ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കര്‍ പദവി തങ്ങൾക്ക് വേണമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളതായി രാഹുൽ ഗാന്ധി പറഞ്ഞു. സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്‌നാഥ് സിങ് മല്ലികാര്‍ജുൻ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന നിലപാടിൽ ഖാർഗെ ഉറച്ചുനിന്നു. ഇതോടെ തിരികെ വിളിക്കാമെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് ഇതുവരെ ഖാർഗയുമായി ബന്ധപ്പെട്ടിട്ടില്ല. വിഷയത്തിൽ പ്രതിപക്ഷത്തോട് ക്രിയാത്മക സഹകരണം സ്വീകരിക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഖാർഗെയെ അപമാനിക്കുകയാണ്. ഇവരുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും ക്രിയാത്മകമായ ഒരു സഹകരണവും മോദി ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.