അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ഇടവേള ബാബുവിന് പകരം സിദ്ദിഖ്, വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം

കൊച്ചി: നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ്, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡന്റുമാരും നടൻ ബാബുരാജ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ചേർന്ന അമ്മ വാർഷിക ജനറൽ ബോഡിക്കൊപ്പമായിരുന്നു തിരഞ്ഞെടുപ്പ്. 25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കമുണ്ടായി. അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലുവനിതകള്‍ വേണം. എന്നാല്‍ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നുവനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ അനന്യയെ മാത്രമാണ് നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടുനേടിയിരുന്നു. എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്‍സിബയേയും സരയുവിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതില്‍ അന്തിമ തീരുമാനം ജനറല്‍ ബോഡിക്ക് വിട്ടു. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെയാണ് സിദ്ധിഖിന്റെ വിജയം. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. മഞ്ജു പിള്ളയും മത്സരരംഗത്തുണ്ടായിരുന്നു. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി.