അർജുനായി രക്ഷാദൗത്യം; മണ്ണിനടിയിൽ ലോഹസാന്നിധ്യം? അര്‍ജുന്റെ ലോറിയെന്ന് സംശയം

ബെംഗളുരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ സൈന്യത്തിന് നിർണായക സൂചന. മെറ്റൽ‌ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സി​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റർ താഴ്ച്ചയിൽ മെറ്റൽ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സി​ഗ്നൽ ലഭിച്ചത്. സൈന്യത്തിന്റെ റഡാർ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.

മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനായിരുന്നു ഇന്നത്തെ തീരുമാനം. അതേസമയം ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരുന്നുണ്ട്.