ദുരന്തത്തിന് ഇരയായവര്‍ക്ക് അന്ത്യവിശ്രമം; ചടങ്ങുകള്‍ മതാചാരപ്രകാരം

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് മേപ്പാടിയിലെ ശ്മശാനങ്ങളില്‍ അന്ത്യവിശ്രമമൊരുക്കി. ഇസ്ലാം മതവിശ്വാസികള്‍ക്ക് മേപ്പാടി വലിയ പള്ളി, നെല്ലിമുണ്ട മഹല്ല് ഖബര്‍ ഖബര്‍സ്ഥാനികളിലും ഹിന്ദുമത വിശ്വാസികള്‍ക്ക് മേപ്പാടി ടൗണിലെ ഹിന്ദുശ്മശാനത്തിലുമാണ് അന്ത്യവിശ്രമമൊരുക്കിയത്.

34 ഖബറുകളാണ് മേപ്പാടിയില്‍ ഒരുക്കിയത്. നെല്ലിമുണ്ടയില്‍ പത്തും. ഹിന്ദു മതാചാര പ്രകാരം മേപ്പാടി ശ്മശാനത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ക്കാണ് ചിതയൊരുക്കിയത്. മേപ്പാടി പൊതുജനാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി അന്ത്യകര്‍മങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

അതേസമയം, ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി.