വയനാട്: കനത്തെ മഴയെതുടര്‍ന്ന് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പരപ്പൻപാറയിൽ വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. റിപ്പണിൽ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറക്ക് താഴെയാണ് ഈ പ്രദേശം. ഇന്ന് രാവിലെയാണ് ഇവിടെ തിരച്ചിൽ തുടങ്ങിയത്. രണ്ട് ഇടങ്ങളിൽ നിന്നായി രണ്ട് കാലുകൾ ഉൾപ്പെടെയാണ് ലഭിച്ചത്.മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശം. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്.

























