സിനിമയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് ഡബ്ല്യുസിസി; നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും

കൊച്ചി: സിനിമ രംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി സിനിമയിലെ വനിത സംഘടന ഡബ്ല്യുസിസി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസി ഈ പ്രഖ്യാപനം നടത്തിയത്. ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽഎല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുകയാണ് എന്നാണ് ഡബ്ല്യുസിസി പറയുന്നത്.

ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.

ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണിത്.
അതേ സമയം നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കി.

നവംബർ 20 മുതൽ 28 വരെയാണ് ​ഗോവ ചലച്ചിത്ര മേള. ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അന്തിമ തീരുമാനം സർക്കാർ ഉടൻ എടക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കി.