പക്ഷിപ്പനി; നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.

പ്രദേശത്തെ ചെറുകിട കർഷകരെയാണ് വിജ്ഞാപനം ബാധിക്കുക. പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ ഈ വർഷം താറാവും കോഴിയുമുൾപ്പെടെ ഒന്നര ലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാൽ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങൾ കഴിഞ്ഞെന്ന് കരുതിയതാണ് കർഷകർ. ഓണക്കാല എത്തിയതോടെ പുതിയ നിരോധനം ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി.