നവീൻ ബാബുവിന്റെ മരണം; യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നു, ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കളക്ടർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് യോഗത്തിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീൻ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോൾ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിൽ കൈമാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു മൊഴിയെടുപ്പ്.

അതിനിടെ, നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.