മിഠായി വാങ്ങാൻ പേഴ്സിൽ നിന്ന് പണമെടുത്തു: കൊല്ലത്ത് നാലു വയസുകാരന്റെ കാൽ പൊള്ളിച്ച് അമ്മ, കേസ്

കൊല്ലം: നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ക്കെതിരെയാണ് കേസെടുത്തത്. അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ആണ് ക്രൂരത.

മിഠായി വാങ്ങാന്‍ പേഴ്സിൽ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം. കുട്ടിയുടെ വലതു കാലിൽ ​ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.