വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കല്‍പ്പറ്റ: വയനാടിന്റെയും കോഴിക്കോട്-മലപ്പുറം ജില്ലകളിലെ മലയോര, കുടിയേറ്റ നിവാസികളുടെയും സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ഗ്രൗണ്ടിലാണ് ചടങ്ങ്.

കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. കൊച്ചി – ബെംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് – വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയും.

ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, എ. കെ ശശീന്ദ്രന്‍, ഒ. ആര്‍ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎല്‍എമാരായ ലിന്റോ ജോസഫ്, ടി. സിദ്ധിക് മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.