തൃശ്ശൂർ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിൻറെയും പിന്തുണ ലഭിച്ചു. ശബരിമല വികസനം മാത്രമാണ് സംഗമത്തിൻറെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് വിശദീകരിച്ചു. യുവതി പ്രവേശനത്തിൽ ഇപ്പോൾ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ആചാര അനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവർത്തനമാണ് അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യമെങ്കിൽ സഹകരിക്കാമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്. ഈ മാസം 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.

























