പുലിക്കളി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ കേന്ദ്ര ധനസഹായം, ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശൂര്‍: സാംസ്‌കാരിക നഗരത്തിന്റെ തനത് ഉത്സവമായ പുലിക്കളിക്ക് കേന്ദ്ര സഹായം അനുവദിച്ചു. തൃശൂര്‍ എംപി സുരേഷ് ഗോപി ഇടപെട്ടാണ് പുലിക്കളിക്ക് കേന്ദ്ര സഹായം അനുവദിച്ചത്. ഒരു സംഘത്തിന് മൂന്ന് ലക്ഷം രൂപ എന്ന വിധത്തില്‍ എട്ടു സംഘങ്ങള്‍ക്കായി 24 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രശസ്തമായ തൃശ്ശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് എന്റെ ഓണസമ്മാനം എന്ന് വ്യക്തമാക്കിയാണ് സുരേഷ് ഗോപി എംപി ധന സഹായം പ്രഖ്യാപിച്ചത്.

ഡിപിപിഎച്ച് കേന്ദ്ര ഫണ്ടിനു കീഴിലാണ് തുക അനുവദിച്ചതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ‘പ്രശസ്തമായ തൃശ്ശൂര്‍ പുലികളി സംഘങ്ങള്‍ക്ക് എന്റെ ഓണസമ്മാനം ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ ഡിപിപിഎച്ച് സ്‌കീമിന്റെ കീഴില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇത് സാധ്യമാക്കുന്നതില്‍ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്ജിക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പുലിക്കളി സംഘങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും,’ എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇന്ത്യയിലെ പരമ്പരാഗത സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായ സ്വയം ഭരണ സ്ഥാപനമായ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍. അതേസമയം, പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി.