അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടി; യോഗി പിണറായി വിജയന് പറ്റിയ കൂട്ടുകാരൻ; വി.ഡി. സതീശൻ

കണ്ണൂർ: അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കപടഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുമെന്നും അത് രാഷ്ട്രീയ ദൗത്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ഒരു മന്ത്രി കോൾമയിർ കൊള്ളുകയാണ്. യുഡിഎഫ് ഭരണകാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സിപിഎമ്മിന്റെ പ്രചാരണം. വിദ്വേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നു. എന്ത് സന്ദേശമാണ് സിപിഎം കൊടുക്കാൻ ആഗ്രഹിക്കുന്നത്. കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുന്ന പരിപാടിയാണ് സിപിഎം ചെയ്യുന്നത്.

ബിജെപി യാത്ര ചെയ്യുന്ന അതേ വഴിയിലൂടെയാണ് സിപിഎം യാത്ര ചെയ്യുന്നത്. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണ്. ആ കൂട്ടു ചേർന്നു പോകട്ടെ. ഈ വർഗീയ വാദത്തെ പൊളിച്ചു കാട്ടും. യുഡിഎഫ് മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ സർക്കാരിനോട് ചോദിച്ചു. പത്താം വർഷത്തിൽ പെട്ടന്ന് എവിടുന്നാണ് അയ്യപ്പഭക്തി ഉണ്ടായത് ? കോടതിയിൽ ‍കൊടുത്ത സത്യവാങ്മൂലം തിരുത്താൻ തയാറാകുമോ ? നാമജപ ഘോഷയാത്രകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ ? പത്താമത്തെ വർഷം തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

കേരളത്തിലെ പഴയ തലമുറയും പുതിയ തലമുറയും മതേതര നിലപാടിന്റെ കൂടെ നിൽക്കും. സിപിഎം എത്രകാലം മുസ്‌ലിം ലീഗിന്റെ പുറകെ നടന്നു. ലീഗിന്റെ മതേതര വാദത്തെ തള്ളിപ്പറഞ്ഞ തീവ്രവാദ സ്വഭാവമുള്ള ഐഎൻഎല്ലിനെ ഒപ്പം കൂട്ടിയിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യുഡിഎഫിനെ മതേതരത്വം പഠിപ്പിക്കാൻ വരുന്നത്.പിണറായി വിജയന്റെയും വാസവന്റേയും പടം വച്ചാണ് അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പന്റെ പടം പോലുമുണ്ടായില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തി. ഇപ്പോൾ ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്’’– സതീശൻ ആരോപിച്ചു.