കുടിശ്ശികയിൽ തീരുമാനമില്ല; സർക്കാർ ആശുപത്രികളിൽ നിന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാനൊരുങ്ങി വിതരണക്കാർ‌‌

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാനൊരുങ്ങി വിതരണക്കാർ‌‌. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് തീരുമാനം. 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് വിതരണക്കാർ പറയുന്നത്. ഉപകരണങ്ങൾ തിരിച്ചെടുത്താൽ ഹൃദയ ചികിത്സ മുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ നടത്തിയ ചർച്ചയിലും കുടിശ്ശിക കാര്യം തീരുമാനമായില്ല.

നാളെ മുതൽ ഉപകരണങ്ങൾ തിരിച്ചെടുക്കാനാണ് ഏജൻസികളുടെ തീരുമാനം. 15 കോടി അനുവദിക്കാമെന്ന തീരുമാനത്തോട് ഏജൻസികൾ സഹകരിച്ചില്ല. സെപ്റ്റംബർ ഒന്നു മുതൽ വിതരണം നിർത്തിയിരുന്നു. ഒക്ടോബർ നാലുവരെയായിരുന്നു സമയം നൽകിയിരുന്നത്. എന്നാൽ കുടിശ്ശികയിൽ തീരുമാനമായില്ല. ഉപകരണങ്ങൾ തിരിച്ചെടുക്കുന്ന നടപടിയിലേക്ക് വിതരണരക്കാർ നീങ്ങുന്നതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ചികിത്സ മുടങ്ങും.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ അക്കൗണ്ടുകളിൽ 15 കോടി രൂപയുണ്ടെന്നും സമരം അവസാനിപ്പിച്ചാൽ തുക അനുവദിക്കുമെന്നുമായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട്. എന്നാൽ കുടിശികയുടെ 10 ശതമാനം പോലും അനുവദിക്കാതെ സമരം അവസാനിപ്പിക്കണമെന്ന നിർദേശം ഏജൻസികൾ തള്ളുകയായിരുന്നു.