തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ തിരുവനന്തപുരത്തെത്തിയതായി വിവരം. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകൻറെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂർ ജാമ്യ ഹർജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി ലുക്ക്ഔട്ട് സർക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു.

തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല. അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ചയായിരിക്കും പരിഗണിക്കുക. തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിൻറെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാൽ, ഹർജി ബുധനാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. ഇതിൽ ഒപ്പിട്ടുന്നതിനായാണ് രാഹുൽ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നതിന് മുമ്പായി രാഹുലിൻറെ അറസ്റ്റ് ഉണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.


തിരുവനന്തപുരത്ത് നിന്ന് രാഹുൽ പാലക്കാടേക്ക് തിരിച്ചുപോയിരുന്നോ എന്ന കാര്യത്തിലടക്കം വിവരമില്ല. പാലക്കാട് വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്നാണ് രാഹുലിന് ലഭിച്ച നിയമോപദേശം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. രാഹുലിൻറെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻറ് ഫസലും പാലക്കാട് ഉണ്ട്.























