രാഹുൽ മാങ്കൂട്ടത്തിലിനെ കിട്ടിയില്ല; കേരള പോലീസ് കർണാടകയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റ് തടഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തേടിപ്പോയ പോലീസിന്റെ അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. കർണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്. 11 ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ, രണ്ടാമത്തെ കേസിൽക്കൂടി മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രമേ കേരളത്തിലേക്ക് മടങ്ങിവരാൻ സാധ്യതയുള്ളൂ എന്നാണ് വിവരം.

അറസ്റ്റ് തടഞ്ഞെങ്കിലും കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാമത്തെ കേസിൽ അതിജീവിത ഇതുവരെയും മൊഴി നൽകിയിട്ടില്ല. അവരിൽനിന്നും നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

അതേസമയം, രാഹുലിനെ പൂർണമായും കൈയൊഴിഞ്ഞ കോൺഗ്രസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ട് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു. അന്വേഷണ സംഘത്തിന്റെ തലവൻ പോലീസ് അസോസിയേഷന്റെ നേതാവാണെന്നും അവർ രാഹുലിനെ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.