ആത്മഹത്യ ചെയ്യണമായിരുന്നോ? നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; അതിജീവിത

സാമൂഹികമാധ്യമങ്ങളിൽ തനിക്കെതിരേ അപകീർത്തി പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ പ്രതികരണവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. ‘നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’, എന്ന് വ്യാജപ്രചാരണം നടത്തുന്നവർക്ക് നടി മറുപടി നൽകി.

വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങളോട് വൈകാരികമായാണ് നടി പ്രതികരിച്ചത്. തനിക്കെതിരേ നടന്ന അക്രമത്തിനെതിരേ പോലീസിൽ പരാതിപ്പെട്ടതും നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ടതുമാണ് താൻ ചെയ്ത തെറ്റെന്ന് നടി കുറിച്ചു. സംഭവിച്ചത് വിധിയാണെന്ന് സമാധാനിച്ച് മൗനമായിരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും വീഡിയോ പുറത്തുവരുമ്പോൾ കുറ്റപ്പെടുത്തലുകൾക്ക് മറുപടിയില്ലാതെ ആത്മഹത്യ ചെയ്യണമായിരുന്നുവെന്നും നടി കുറിച്ചു. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച വീഡിയോയ്‌ക്കെതിരേയും കുറിപ്പിൽ പരാമർശമുണ്ട്.

ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്.

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.

ഇരയല്ല, അതിജീവിതയുമല്ല. ഒരു സാധാരണ മനുഷ്യൻ.

ജീവിക്കാൻ അനുവദിക്കൂ.