തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പങ്കെടുത്തത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വർണ്ണക്കൊള്ളയിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്കും ഗോവർദ്ധനുമൊപ്പമെല്ലാം വിവിധ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഇത് ഉപയോഗിച്ചാണ് പാർട്ടികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.


രണ്ടു മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാര്‍ ഉൾപ്പെടെ അറസ്റ്റിലായതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയാഗാന്ധിയുടെ ചിത്രം പരാമർശിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഇടതു നേതാക്കളാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്. താന്‍ കാണുന്നതിന് മുന്‍പ് മുഖ്യമന്ത്രിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചിരുന്നു. പോറ്റി മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.























