ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ വിതരണം ചെയ്യുന്നത് തടഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഹോട്ടലുകൾ ഈമാസം 30 മുതൽ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നടപടി യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആണെന്ന് കെ എച്ച് ആർ എ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ആയതിനാൽ ഒരുപാട് വിഭവങ്ങൾ ഹോട്ടലിൽ കരുതിയിരുന്നു ഏകദേശം 2 മണിയോടെ ഒരു വനിതാ ഉദ്യോഗസ്ഥ ഹോട്ടലിൽ എത്തി സ്റ്റോപ്പ് മെമ്മോ തന്നത്. ഇതോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും വിഭവങ്ങൾ ഓർഡർ ചെയ്തവരും ഇറങ്ങിപോകുകയായിരുന്നു. അതേസമയം, ഡിസംബർ മാസത്തിൽ മാത്രമായി തുടർച്ചയായി ഇങ്ങനെയുള്ള സാഹചര്യം കണ്ടുവരുന്നതായി കെ എച്ച് ആർ എ അധികൃതർ പ്രതികരിച്ചു. ഡിസംബറിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ആലപ്പുഴയിലേക്ക് വരുന്നത് പക്ഷെ ഇത്തരം ഇടപെടൽ മിക്ക ഹോട്ടലുകളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.