തൃശ്ശൂരിലെ തീപിടുത്തം: റെയിൽവേ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയിൽവേ

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഷെഡ്ഡിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയിൽവേ തള്ളി. തൃശ്ശൂർ കോർപ്പറേഷൻ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ സ്ഥലത്ത് നിർമ്മാണത്തിന് കോർപ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയിൽവേയുടെ നിലപാട്. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതർ തള്ളുകയാണ്.

പാർക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടർന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിർമ്മാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകി എന്ന വാദവും റെയിൽവേ തള്ളി. ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നും ചട്ടങ്ങൾ പ്രകാരം റെയിൽവേയുടെ സ്ഥലത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വിശദീകരണം. സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നു. ഇത് നശിച്ചുവെന്നും ഫോറൻസിക് പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

തീപിടുത്തത്തിൽ റെയിൽവേയുടെ ടവർ വാഗണ് കേടു പറ്റിയിട്ടുണ്ട്. ഇത് ഉടൻതന്നെ സ്ഥലത്തുനിന്ന് നീക്കി. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള മികച്ച പ്രവർത്തനമാണ് റെയിൽവേയും റെയിൽവേ പോലീസും നടത്തിയത് എന്നാണ് വിശദീകരണം.സംഭവത്തിൽ പോലീസിന്റെയും റെയിൽവേയുടെയും അന്വേഷണം തുടരുകയാണ്.