പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി അസഭ്യവർഷം; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സുകൾ തകർത്തതിന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടുകളിലെത്തി നോട്ടിസ് നൽകുന്നതിനിടെ നഗരൂർ എസ്ഐ എൻ.അൻസാർ സഞ്ചരിച്ച പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി സിപിഎം പ്രവർത്തകർ അസഭ്യം പറയുകയായിരുന്നു.

ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയും ഇതേ പ്രവർത്തകർ ഭീഷണി മുഴക്കി. ഇതോടെയാണ് 9 പ്രവർത്തകർക്കെതിരെ കേസെടുത്തത്. അതേസമയം, എസ്ഐയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാർക്കെതിരെ അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഡിജിപിയോട് ആവശ്യപ്പെട്ടു. കേസുകളിൽ അന്വേഷണം നടത്തേണ്ടത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണ്. നഗരൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ തിരിച്ചറിയുന്നതിനും നോട്ടിസ് നൽകുന്നതിനും എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരള പൊലീസ് എന്ന ധാരണയുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകൻ ആകാൻ യോഗ്യതയുണ്ടോയെന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്നും ഓഫിസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.