ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; തിരിച്ചടിച്ച് ഉഷ

അമ്മ സംഘടനയിലെ രാജിക്ക് പിന്നാലെ നടി ലക്ഷ്മി പ്രിയ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി ഉഷ ഹസീന. വിയോജിക്കുന്നവരെയെല്ലാം കണ്ടപാടെ ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താന്‍ താങ്കള്‍ക്ക് കിട്ടിയ ആ ലൈസന്‍സ് എവിടുന്നാണെന്ന് അത്ഭുതം തോന്നുന്നു. വായ തുറന്നാല്‍ വര്‍ഗീയ വിഷം മാത്രം തുപ്പുന്ന താങ്കള്‍ മറ്റുള്ളവര്‍ക്ക് നന്മയും മര്യാദയും പഠിപ്പിക്കാന്‍ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെയാണെന്ന് ഉഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹിന്ദുവിനെ വിവാഹം കഴിക്കാന്‍ വേണ്ടി പേരും മാറ്റിയിട്ടില്ല മതവും മാറിയിട്ടില്ല. പുനര്‍വിവാഹം ചെയ്തപ്പോള്‍ ഹസീന എന്ന പേര് ചേര്‍ത്തിട്ടുമില്ല. ശരിയാണ് ചിലര്‍ക്ക് ഞാന്‍ ഉഷയും ചിലര്‍ക്ക് ഞാന്‍ ഹസീനയും ആണ്. എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും എന്റെ നാട്ടുകാരുംഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമായി വളരെ സന്തോഷത്തോടും സമാധാനത്തോടും അന്തസ്സോടെയും തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എന്റെ ഭര്‍ത്താവ് എന്നെ ഉപദ്രവിക്കുന്നു എന്നെ സംരക്ഷിക്കുന്നില്ല ചിലവിന് തരുന്നില്ല എന്നു പറഞ്ഞ് ഞാന്‍ സഹപ്രവര്‍ത്തകരുടെ അടുത്ത് പരാതിയുമായി കരഞ്ഞു പറഞ്ഞിട്ടില്ല. പിരിയുകയാണ് ഇനി ഒറ്റയ്ക്കാണ് ജീവിതം എന്നു പറഞ്ഞു ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല ഉഷ കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അല്ലയോ ‘അടര്‍ക്കളത്തിലെ’ യോദ്ധാവേ, വലിയ ഉപദേശങ്ങളും ക്ലാസുകളുമായി ഇറങ്ങും മുന്‍പ് സ്വന്തം സംസാരരീതി ഒന്ന് കണ്ണാടിയില്‍ നോക്കി പരിശോധിക്കുന്നത് നന്നായിരിക്കും. വിയോജിക്കുന്നവരെയെല്ലാം കണ്ടപാടെ ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താന്‍ താങ്കള്‍ക്ക് കിട്ടിയ ആ ലൈസന്‍സ് എവിടുന്നാണെന്ന് അത്ഭുതം തോന്നുന്നു. വായ തുറന്നാല്‍ വര്‍ഗീയ വിഷം മാത്രം തുപ്പുന്ന താങ്കള്‍ മറ്റുള്ളവര്‍ക്ക് നന്മയും മര്യാദയും പഠിപ്പിക്കാന്‍ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെയാണ്.

മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ കാട്ടുന്ന ഈ ആവേശം, സ്വന്തം വാക്കുകളിലെ ആ അഹങ്കാരവും കയ്പ്പും ഒന്ന് കുറയ്ക്കാന്‍ കാണിച്ചിരുന്നെങ്കില്‍ അത് എത്ര നന്നായേനെ! അന്യന്റെ മേല്‍ വിഷം വാരി എറിയുന്നതിന് മുന്‍പ്, സ്വന്തം സംസാരത്തിലെ ഈ നിലവാരത്തകര്‍ച്ചയെങ്കിലും ഒന്ന് ബോധ്യപ്പെട്ടാല്‍ നന്നായിരുന്നു. 1988 ശ്രീ ബാലചന്ദ്രമേനോന്‍ സാര്‍ മലയാള സിനിമയില്‍ എന്നെ നായികയായി പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഇട്ട പേരാണ് ഉഷ ഹസീന ഹനീഫ് എന്ന ഞാന്‍ അന്നുമുതല്‍ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത് ശ്രീ ബാലചന്ദ്രമേനോന്‍ സാര്‍ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ എല്ലാം പേരുകള്‍ മാറ്റിയിട്ടുണ്ട് അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാന്‍ വേണ്ടി പേരും മാറ്റിയിട്ടില്ല മതവും മാറിയിട്ടില്ല. പുനര്‍വിവാഹം ചെയ്തപ്പോള്‍ ഹസീന എന്ന പേര് ചേര്‍ത്തിട്ടുമില്ല. ശരിയാണ് ചിലര്‍ക്ക് ഞാന്‍ ഉഷയും ചിലര്‍ക്ക് ഞാന്‍ ഹസീനയും ആണ്. എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും എന്റെ നാട്ടുകാരുംഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമായി വളരെ സന്തോഷത്തോടും സമാധാനത്തോടും അന്തസ്സോടെയും തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എന്റെ ഭര്‍ത്താവ് എന്നെ ഉപദ്രവിക്കുന്നു എന്നെ സംരക്ഷിക്കുന്നില്ല ചിലവിന് തരുന്നില്ല എന്നു പറഞ്ഞ് ഞാന്‍ സഹപ്രവര്‍ത്തകരുടെ അടുത്ത് പരാതിയുമായി കരഞ്ഞു പറഞ്ഞിട്ടില്ല. പിരിയുകയാണ് ഇനി ഒറ്റയ്ക്കാണ് ജീവിതം എന്നു പറഞ്ഞു ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. ഇത്തരം ലീലാവിലാസങ്ങള്‍ ഒക്കെ ചെയ്യുന്നത് ആരാണെന്ന് അറിയാമല്ലോ? വലിയ വലിയ തള്ള് തള്ളുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പൊന്നമ്മ ബാബുവിനെയും കെപിഎസി ലളിതയെയും ഭാഗ്യ ലക്ഷ്മിയും ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും. യോദ്ധാവിന്റെ ഇന്നത്തെ പോസ്റ്റിന് വേണമെങ്കില്‍ ഒരു ഡിഫര്‍മേഷന്‍ ഫയല്‍ ചെയ്യാന്‍ സ്‌കോപ്പ് ഉണ്ട് പക്ഷേ എന്റെ കയ്യില്‍ കെട്ടിവയ്ക്കാന്‍ ഒരു കോടി രൂപഒന്നും ഇല്ലേ…നമ്മള്‍ പാവപ്പെട്ടവളാണേ… രോദനം ഇനിയും തുടരും എന്നും പി ആര്‍ വര്‍ക്ക് ഉണ്ടാവുമെന്നും സൈബര്‍ അറ്റാക്ക് ഉണ്ടാവുമെന്നും മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്… നടക്കട്ടെ…

പിന്നെ, നമ്മള്‍ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട. കള്ളക്കണക്കിന്റെ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടിയിട്ട്, അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കയര്‍ക്കുന്ന ആ പതിവ് പരിപാടി ഇവിടെ വേണ്ട വ്യക്തമായ കണക്ക്പറഞ്ഞ് മറുപടി നല്‍കാന്‍ കാണിക്കാത്ത ഈ അമാന്തം താങ്കളുടെ യഥാര്‍ത്ഥ മുഖം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഓര്‍ക്കുക, ഇതുപോലെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അന്ന് ഓടി ഒളിക്കാന്‍ ഒരിടവും കാണില്ല!.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ഒരു മറുപടിയും തരാന്‍ താല്പര്യം ഇല്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല.