മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായി. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണമാണ് ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

2018 ന് മുമ്പും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണാഭരണങ്ങളാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിച്ചത്. ഏതാണ്ട് പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിൽ നിന്ന് നഷ്ടപ്പെട്ടതിനെ ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.


മോഷണത്തിന് പിന്നിൽ സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥൻ തന്നെയാണെന്നാണ് പ്രാഥമിക വിവരങ്ങൾ. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി സ്വർണം കടത്തിയെന്ന സൂചനകൾ പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.























