വാണിജ്യ സിലിണ്ടർ വില കുറയും, ഗാർഹിക സിലിണ്ടറിലും മാറ്റം

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ നടപടി. ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൊകൊള്ളും.

എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ മേഖലകൾക്കുൾപ്പടെ കൂടുതൽ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയുണ്ടായതോടെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.