തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, കോൺഗ്രസിന്റെ നിർണായക നേതൃയോഗങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ചർച്ചകളിൽ പങ്കെടുക്കാൻ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിസഭയിലെ എതിർപ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളിൽ നിയമസഭയിൽ പിന്തുണ നേടിയ മുഖ്യമന്ത്രി വി ഡി സതീശൻ, സ്വന്തം പാർട്ടിയിൽ നിന്ന് ആദ്യത്തെ രാഷ്ട്രീയ പരീക്ഷണം നേരിടാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് നേതൃയോഗത്തിൽ യു ഡി എഫ് സർക്കാരിന്റെ നിരവധി വിവാദപരമായ നയ തീരുമാനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ച വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നേതൃയോഗം ചേരുന്നത്. നിരവധി മുതിർന്ന നേതാക്കൾ നയപരമായ കാര്യങ്ങളിൽ പാർട്ടിയിൽ ചർച്ച വേണമെന്ന് ഹൈക്കമാൻഡിനെ അടക്കം അറിയിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കൈയാളുന്ന, തന്റെ അപ്രമാദിത്വത്തിലൂടെയും മിക്കവാറും എല്ലാ യുഡിഎഫ് ഘടകകക്ഷികളുടെയും പിന്തുണയോടെയും എതിർപ്പുകളെ മറികടക്കുന്ന, അധികാരകേന്ദ്രീകൃതനായ ഒരു മുഖ്യമന്ത്രിയാണ് ഇപ്പോൾ നമുക്കുള്ളത്.’ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. കെ. കരുണാകരൻ യുഗം നാം കണ്ടതാണ്. എന്നാൽ, അക്കാലത്ത് ‘എ’ ഗ്രൂപ്പ് വഴിയോ അല്ലെങ്കിൽ ശക്തനായ ഒരു കെപിസിസി പ്രസിഡന്റ് വഴിയോ അദ്ദേഹത്തിന്റെ അധികാരത്തിന്മേൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തേത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്.’ നേതാവ് കൂട്ടിച്ചേർത്തു. അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ, വിഡി സതീശൻ സർക്കാർ നിരവധി വിവാദങ്ങളിൽ അകപ്പെട്ടു. ഇതിൽ നാലെണ്ണം സർക്കാർ തീരുമാനങ്ങളിൽ നിന്നാണ് ഉണ്ടായത് – ദേവസ്വം വകുപ്പിലെ ഗവൺമെന്റ് പ്ലീഡറുടെ നിയമനം, PM SHRI പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ എന്നിവ. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് കോൺഗ്രസിനുള്ളിൽ വിമർശനം വർദ്ധിച്ചുവരികയാണ്.


കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമാണെങ്കിലും, പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കോൺഗ്രസിന്റെ നയപരമായ നിലപാടുകൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുന്നു. സർക്കാരിനും പാർട്ടിക്കും ഇടയിൽ ഏകോപന സമിതി രൂപീകരിക്കുക എന്നത് നേതൃയോഗത്തിലെ പ്രധാന അജണ്ടകളിലൊന്നായിരിക്കും. കോൺഗ്രസിലെ ചില പക്ഷങ്ങൾക്കുള്ളിൽ മാത്രമല്ല, യുഡിഎഫിനെ പരമ്പരാഗതമായി പിന്തുണച്ചു വരുന്ന ചില വിഭാഗങ്ങൾക്കിടയിലും അസ്വസ്ഥത പടർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പാർട്ടി ഹൈക്കമാൻഡിന്റെ നിലപാട് നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംഘപരിവാറുമായി ബന്ധമുണ്ടെന്ന് വിമർശകർ ആരോപിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിലും, നിർദ്ദിഷ്ട അദാനി-എംഎസ്സി ഓഹരി കൈമാറ്റ വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തതിലും ഹൈക്കമാൻഡ് ഇതിനകം തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ സർക്കാർ പ്രതിരോധിച്ചതിലും ഹൈക്കമാൻഡ് അതൃപ്തരാണെന്ന് റിപ്പോർട്ടുണ്ട്.























