നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ പുനരന്വേഷണത്തിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിൻമാറി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കേസിലെ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിൻമാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്. ഇനി മറ്റൊരു ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. കേസിലെ പ്രധാന തെളിവായ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്.

ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്നു. ഇദ്ദേഹം ജഡ്ജിയായിരുന്ന സമയത്താണ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.