‘ബാലയുടെ പണം വേണമെന്ന് പറഞ്ഞിട്ടില്ല, വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്’; അമൃത സുരേഷ്

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചതിന്
നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ് പരാതി നല്‍കിയിരുന്നു. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഭാഗത്താണ് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നും അമൃത പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമൃതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’ എന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം.

ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത. ഇന്‍ഷുറന്‍സ് തുക താന്‍ ചോദിച്ചിട്ടില്ലെന്നും പണം വേണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അമൃത പറയുന്നു.

‘ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല. ഈ കേസ് വ്യാജ രേഖയുണ്ടാക്കിയതിനാണ്. എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പി.ആര്‍.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക.’-അമൃത വ്യക്തമാക്കുന്നു.

‘ഈ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതല്ലെങ്കില്‍ കേസ് നല്‍കേണ്ടി വരും. വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിന് പിന്നില്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞാന്‍ സാമ്പത്തിക നേട്ടത്തിനായുള്ള വഴികള്‍ തേടുകയാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.’-അമൃത വ്യക്തമാക്കുന്നു.