ജയിലില്‍ നാടകീയ രംഗങ്ങള്‍; തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുറത്തിറങ്ങാന്‍ തയാറാകാതെ ബോബി ചെമ്മണ്ണൂര്‍

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍മോചിതനാകില്ല. ജാമ്യ ഉത്തരവ് ജയിലില്‍ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകനെ അറിയിച്ചു. ഇന്ന് ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടില്‍ ഒപ്പുവെക്കില്ല എന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകര്‍ ജയിലിനു മുന്നില്‍ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലില്‍ കയറാതെയിരുന്നത്.

ജയിനുള്ളില്‍ ജാമ്യം ലഭിക്കാതെ സാങ്കേതിക കാരണങ്ങളാല്‍ തുടരുന്ന ആളുകള്‍ക്ക് ജാമ്യം ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് ബോബി അഭിഭാഷകരെ അറിയിച്ചുവെന്നാണ് വിവരം. അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും വ്യക്തമാക്കുന്നു. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിയുള്ളത്.

സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യമാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി അനുവദിച്ചത്. 50000 രൂപയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണം, ഏത് ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. തെറ്റ് ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യും.