കുടുംബക്കോടതിയിൽ വെച്ച് എതിർകക്ഷിയുടെ അഭിഭാഷകയെ മർദിച്ചു; അധ്യാപകനെതിരെ കേസ്

കണ്ണൂർ: തലശേരി കുടുംബകോടതിയിലെ വെയിറ്റിങ് റൂമിൽ വെച്ച് അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ തലശേരി ടൗൺ പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം സ്വദേശിനിയും സീനിയർ അഭിഭാഷകയുമായ പി വി സോണിക്കാണ് (56) മർദ്ദനമേറ്റത്.

മാഹി എക്‌സൽ പബ്‌ളിക് സ്‌കൂൾ അധ്യാപകൻ വിളക്കോട്ടൂർ കീഴാലി പൊയിൽ വീട്ടിൽ കെ പി ദിവാകരനാ(51)ണ് മർദ്ധിച്ചത്. ചൊവ്വാഴ്ച്ച പകൽ 12.15ന് കുടുംബ കോടതിയിലെ കൗൺസിലിങ് ഹാളിന് പുറത്തായിരുന്നു സംഭവം. വെയിറ്റിങ് റൂമിൽ സുഹൃത്ത് അഡ്വ.സുസ്മിതയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അഡ്വ.സോണി. ഈ സമയം കൗൺസിലിങിനായി കാത്തു നിൽക്കുകയായിരുന്ന ദിവാകരൻ അസഭ്യം പറഞ്ഞ് മർദ്ദിച്ചുവെന്നാണ് പരാതി.

തള്ളി വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ സോണിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സോണി കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ദിവാകരനും തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വിവാഹമോചന ജീവനാംശകേസിൽ കൗൺസിലിങ്ങിനായി എത്തിയതായിരുന്നു ദിവാകരൻ ഇയാളുടെ കേസിലെ എതിർ കക്ഷിയുടെ അഭിഭാഷകയാണ് സോണി. തനിക്കെതിരെ വസ്തുതാപരമായ കാര്യങ്ങൾ അഭിഭാഷക മനഃപൂർവ്വം കെട്ടിച്ചമച്ചുവെന്നാണ് ദിവാകരൻ പറയുന്നത്.