കേസ് നിലവിലില്ല, യൂട്യൂബര്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: താമസ സ്ഥലത്തുനിന്ന് ലഹരി കണ്ടെത്തിയെന്ന കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മുന്‍കൂര്‍ ജാമ്യം തേടിയ നിഹാദ് അടക്കം 6 പേര്‍ക്കെതിരെയും കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തീര്‍പ്പാക്കിയത്. നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുന്‍കൂര്‍ ജാമ്യത്തിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നിഹാദുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചത്. ഈ മാസം 16ന് തമ്മനത്തെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രാസലഹരി പിടികൂടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കേസില്‍ പ്രതിയാക്കിയേക്കുമെന്ന നിഗമനത്തില്‍ നിഹാദ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

അടുത്തിടെ താന്‍ തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ഥ വ്യക്തിത്വത്തിലേയ്ക്ക് മടങ്ങി ജീവിതത്തിലേയ്ക്ക് തിരികെ വരാനുള്ള ശ്രമമാണെന്നും ഇയാള്‍ യൂട്യൂബിലൂടെ പറഞ്ഞിരുന്നു. താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നുവെന്നും വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.