തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു. കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവി ഡോ. സി എൻ വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാർത്ഥി വിപിൻ വിജയന്റെ പരാതിയിലാണ് കേസ്. എസ് സി – എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസസിൽ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംസ്കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടാണെന്നുമായിരുന്നു ആക്ഷേപം.

കേരള സർവകലാശാല ഓറിയന്റൽ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി എൻ വിജയകുമാരി. ഗവേഷക വിദ്യാർത്ഥിയായ വിപിന് വിഷയത്തിൽ പ്രാവീണ്യമില്ലെന്ന് സംസ്കൃതം വിഭാഗം മേധാവി വിലയിരുത്തിയിരുന്നു. ഒക്ടോബർ അഞ്ചിന് വിപിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള ഓപ്പൺ ഡിഫൻസ് നടന്നിരുന്നു. എന്നാൽ മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്റെ പി എച്ച് ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ ഡോ. സി.എൻ.വിജയകുമാരി വൈസ് ചാൻസലർക്ക് കത്തു നൽകിയിരുന്നു. മൂല്യനിർണയ കമ്മിറ്റി ചെയർമാന്റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്.

























